National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന എൽപിജി പ്രതിസന്ധിയിൽ പാത്രം കൊട്ടി വനിതാ എംപിമാരുടെ പ്രതിഷേധം.
ഇന്നലെ ഉച്ചയ്ക്കുശേഷം തൃണമൂൽ എംപിമാരാണ് പാത്രങ്ങളുമായി ലോക്സഭയിൽ എത്തിയത്. ഉപധനാഭ്യർഥന ചർച്ചയിൽ ബിജെപി അംഗം ജഗദാംബിക പാൽ സർക്കാരിനെ പ്രശംസിച്ചു സംസാരിക്കുന്നതിനിടെയിലായിരുന്നു പാത്രം കൊട്ടിയുള്ള പ്രതിഷേധം. സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ കേന്ദ്രസർക്കാരിനെതിരേ മുദ്രാവാക്യങ്ങൾ മുഴക്കി.
ഇത്തരത്തിലുള്ള പ്രതിഷേധം സഭയുടെ അന്തസിനു ചേർന്നതല്ലെന്നും ബെഞ്ചിലേക്കു മടങ്ങിപ്പോകണമെന്നും ചെയറിലുണ്ടായിരുന്ന സന്ധ്യാറായ് ആവശ്യപ്പെട്ടെങ്കിലും അംഗങ്ങൾ തയാറായില്ല. സമാനമായി പാർലമെന്റിനു പുറത്തും പ്രതിപക്ഷ എംപിമാർ എൽപിജി വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരേ പ്രതിഷേധിച്ചു.
രാവിലെ സഭാ നടപടികൾ ആരംഭിക്കുന്നതിനുമുന്പ് പ്രധാന കവാടത്തിൽ ഒത്തുചേർന്ന എംപിമാർ കേന്ദ്രസർക്കാരിനെതിരേ പോസ്റ്ററുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ വിളിച്ചും പ്രതിഷേധിച്ചു.
പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള വനിതാ നേതാക്കൾ പാർലമെന്റിനു മുന്നിൽ പ്രതീകാത്മക അടുപ്പ് ഉണ്ടാക്കിയാണു പ്രതിഷേധിച്ചത്.
National
ന്യൂഡൽഹി: പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം സാധ്യമാക്കുന്ന നിയമം അടുത്ത വർഷം മുതൽ നടപ്പിലാക്കുന്നത് കേന്ദ്രത്തിന്റെ പരിഗണനയിൽ.
അടുത്ത വർഷത്തെ സെൻസസിനും അതിനെ അടിസ്ഥാനമാക്കിയുള്ള മണ്ഡലപുനർനിർണയത്തിനും ശേഷമേ "നാരീശക്തി വന്ദൻ അധിനിയം’ എന്നപേരിലുള്ള വനിതാ സംവരണ നിയമം നടപ്പിലാക്കാൻ നിലവിൽ വ്യവസ്ഥയുള്ളൂ.
അതിനാൽത്തന്നെ 2023 സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കുന്നതിന് 2029 ലോക്സഭാ തെരഞ്ഞെടുപ്പു വരെ കാത്തിരിക്കണമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ ഈ വ്യവസ്ഥയെ മറികടക്കാൻ സുപ്രധാന ഭരണഘടനാ ഭേദഗതിക്കായി കേന്ദ്രം തയാറെടുക്കുകയാണെന്നാണ് സൂചന.
പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ കേന്ദ്രം ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. സംവരണം നേരത്തേ സാധ്യമാക്കുന്ന ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുന്നതു സംബന്ധിച്ച കാര്യം കേന്ദ്രം പ്രതിപക്ഷനേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെയും ഗൾഫിലെയും ഗുരുതര സംഘർഷങ്ങളും ഇന്ത്യ നേരിടുന്ന പ്രതിസന്ധിയും അടിയന്തരമായി ചർച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചതോടെ പാർലമെന്റ് നടപടികൾ സ്തംഭിച്ചു. ലോക്സഭയിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിലെ ആദ്യദിനം പൂർണമായി സ്തംഭിച്ചു. രാജ്യസഭയിൽ പ്രതിപക്ഷം ഇറങ്ങിപ്പോയതിനാൽ ഭരണപക്ഷം മാത്രമായാണു സഭാ നടപടികൾ നടത്തിയത്.
പ്രതിപക്ഷ പ്രതിഷേധത്തെ ത്തുടർന്ന് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരേ പ്രതിപക്ഷം നൽകിയ അവിശ്വാസപ്രമേയത്തിൽ ഇന്നലെ ചർച്ച നടന്നില്ല. ഓം ബിർളയെ നീക്കം ചെയ്യുന്നതിനുളള പ്രമേയം ഇന്നലെ ചർച്ച ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. കോണ്ഗ്രസ് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, മുഹമ്മദ് ജാവേദ്, മല്ലു രവി എന്നിവരാണ് ഇതു സംബന്ധിച്ച പ്രമേയത്തിനു നോട്ടീസ് നൽകിയത്. പ്രതിപക്ഷത്തെ 118 എംപിമാർ സ്പീക്കർക്കെതിരായ പ്രമേയത്തിൽ ഒപ്പിട്ടിട്ടുണ്ട്. സ്പീക്കർക്കെതിരായ പ്രമേയത്തിൻമേൽ ഇന്നു ചർച്ച നടത്താൻ തയാറായേക്കുമെന്നു പ്രതിപക്ഷം സൂചിപ്പിച്ചു. ഇന്നു രാവിലെ ചേരുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാകും അന്തിമ തീരുമാനം.
പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്നലെ ഇരുസഭകളിലും പ്രസ്താവന നടത്തി. സഭയുടെ നടുത്തളത്തിലിറങ്ങി പ്ലക്കാർഡുകളുമായുള്ള പ്രതിപക്ഷ എംപിമാരുടെ ബഹളത്തിനിടയിലായിരുന്നു പ്രസ്താവന. രാജ്യത്തെയും ലോകത്തെയും ബാധിച്ച ആശങ്കാജനകമായ സ്ഥിതിഗതികൾ സംബന്ധിച്ച് ഏകപക്ഷീയ പ്രസ്താവനയല്ല, പാർലമെന്റിൽ ചർച്ചയാണു വേണ്ടതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, ഇന്ത്യ സഖ്യം നേതാക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാർലമെന്റിനു പുറത്തും അകത്തും പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു.
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുള്ള സ്ഥിതി ചർച്ച ചെയ്യണമെന്ന ആവശ്യവുമായി ഇന്നലെ രാവിലെ ലോക്സഭ സമ്മേളിച്ചയുടൻ പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ, സഭയുടെ ചട്ടമനുസരിച്ച് സ്പീക്കർക്കെതിരേ പ്രതിപക്ഷം നൽകിയ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കാമെന്നും മറ്റെല്ലാം പിന്നീടാകാമെന്നും സർക്കാരും ലോക്സഭാ സ്പീക്കറുടെ കസേരയിലുണ്ടായിരുന്ന പാനൽ ചെയർമാൻ ജഗദാംബിക പാലും പറഞ്ഞു. പശ്ചിമേഷ്യൻ പ്രശ്നം ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയം തള്ളുകയും ചെയ്തു. സ്പീക്കറെ നീക്കണമെന്ന പ്രമേയത്തിൽ തീരുമാനമാകുന്നതുവരെ ഓം ബിർള ലോക്സഭാ നടപടികളിൽനിന്നു കീഴ്വഴക്കമനുസരിച്ചു വിട്ടുനിൽക്കുകയാണെന്ന് ജഗദാംബിക അറിയിച്ചു. മൂന്നു തവണ നിർത്തിവച്ച ശേഷം ലോക്സഭ ഇന്നു ചേരാനായി പിരിഞ്ഞു.
രാജ്യത്തെ ആകെയും ലക്ഷക്കണക്കിനു പ്രവാസികളെയും ബാധിച്ച പശ്ചിമേഷ്യയിലെ സംഘർഷം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഖാർഗെ ആവശ്യപ്പെട്ടെങ്കിലും ചെയർമാൻ സി.പി. രാധാകൃഷ്ണൻ അനുവദിച്ചില്ല.
വിദേശകാര്യമന്ത്രിയെ പ്രസ്താവനയ്ക്കു ക്ഷണിച്ചതോടെ പ്രതിപക്ഷ എംപിമാർ ഒന്നടങ്കം മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചു.
ബഹളത്തിനിടയിൽ മന്ത്രി ജയശങ്കർ പ്രസ്താവന വായിച്ചതോടെ, പ്രതിപക്ഷം വാക്കൗട്ട് നടത്തി. പ്രതിപക്ഷം അരാജകത്വം സൃഷ്ടിക്കുകയാണെന്നും ചട്ടപ്രകാരം സഭ നടത്താൻ അനുവദിക്കാത്തതു തെറ്റാണെന്നും കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, കിരണ് റിജുജു, പിയൂഷ് ഗോയൽ തുടങ്ങിയവർ കുറ്റപ്പെടുത്തി.
International
ധാക്ക: ബംഗ്ലാദേശ് പാർലമെന്റിലേക്ക് രണ്ടു ഹിന്ദുക്കളടക്കം നാലു ന്യൂനപക്ഷ വിഭാഗക്കാർ തെരഞ്ഞെടുക്കപ്പെട്ടു. എല്ലാവരും ബിഎൻപി അംഗങ്ങളാണ്. ഗോയേശ്വർ ചന്ദ്ര റോയി, നിതായ് റോയി ചൗധരി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഹൈന്ദവർ.
യഥാക്രം ധാക്ക, വെസ്റ്റേൺ മഗുറ മണ്ഡലങ്ങളിൽനിന്നാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. ജമാ അത്തെ ഇസ്ലാമി സ്ഥാനാർഥികളെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. ബിഎൻപിയുടെ ഉന്നത നേതാവാണ് ഗോയേശ്വർ ചന്ദ്ര റോയി. പാർട്ടിയുടെ മുതിർന്ന ഉപദേഷ്ടാവും തന്ത്രജ്ഞനുമാണ്.
ബുദ്ധമതക്കാരനായ സചിംഗ് പ്രു ആണ് തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ ന്യൂനപക്ഷ വിഭാഗക്കാരൻ. മർമ ഗോത്രവിഭാഗക്കാരനായ ഇദ്ദേഹം ബന്ദർബൻ ജില്ലയിൽനിന്നാണു തെരഞ്ഞെടുക്കപ്പെട്ടത്. ദിപെൻ ദിവാൻ ആണ് തെരഞ്ഞെടുക്കപ്പെട്ട നാലാമൻ. ബുദ്ധമതക്കാർക്കു ഭൂരിപക്ഷമുള്ള ചക്മ ഗോത്രവിഭാഗക്കാരനാണ് ദിവാൻ. ഇദ്ദേഹം ഹിന്ദുവാണെന്നും പറയപ്പെടുന്നു. 2024ലും 2018ലും 17 ഹിന്ദു എംപിമാർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബംഗ്ലാദേശ് ജനസംഖ്യയിൽ എട്ടു ശതമാനമാണ് ഹിന്ദുക്കൾ. പത്തു വനിതകൾ ഉൾപ്പെടെ 79 ന്യൂനപക്ഷ വിഭാഗക്കാരാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇവരിലേറെയും ഹിന്ദുക്കളാണ്. ബിഎൻപി ആറ് ന്യൂനപക്ഷ വിഭാഗക്കാരെ മത്സരിപ്പിച്ചിരുന്നു.
National
ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് പരാമർശമുള്ളതായി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിഷയം ലോക്സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു കോണ്ഗ്രസ്.
വിഷയം ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി കോണ്ഗ്രസ് എംപി മാണിക്കം ടാഗോർ ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി. പ്രധാനമന്ത്രി മോദിയുടെ നയതന്ത്ര ഇടപെടലുകളെപ്പറ്റി എപ്സ്റ്റീന്റെ മെയിലിൽ പരാമർശമുള്ളത് ആശങ്കപ്പെടുത്തുന്നതാണെന്നും മാണിക്കം അടിയന്തരപ്രമേയത്തിൽ പറഞ്ഞു.
2017 ജൂലൈ ഒന്പതിന് എപ്സ്റ്റീൻ എഴുതിയതെന്ന് ആരോപിക്കപ്പെടുന്ന മെയിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉൾപ്പെട്ടിട്ടുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും ഇതിനുപിന്നാലെ ഇസ്രയേലിലേക്കു നടത്തിയ ഔദ്യോഗിക യാത്രയെക്കുറിച്ചും പരാമർശിക്കുന്നുണ്ടെന്ന് മാണിക്കം ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങൾ അന്താരാഷ്ട്രതലത്തിൽ ചർച്ച ചെയ്യുന്പോൾ സഭയ്ക്കു നിശബ്ദമായിരിക്കാൻ കഴിയില്ലെന്നും സർക്കാർ ഇതിനു വ്യക്തമായ വിശദീകരണം നൽകണമെന്നും മാണിക്കം ആവശ്യപ്പെട്ടു.
ഇന്ത്യയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രചരിക്കുന്ന എപ്സ്റ്റീന്റെ ഇ-മെയിലിന്റെ ഒരു ഭാഗമാണ് പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെട്ടിട്ടുള്ള വിവാദങ്ങൾക്കാധാരം. മോദിയുടെ 2017ലെ ഇസ്രയേൽ സന്ദർശനം പരാമർശിക്കുന്ന മെയിലിൽ ഇന്ത്യൻ പ്രധാനമന്ത്രി ഉപദേശം സ്വീകരിച്ചുവെന്നും യുഎസ് പ്രസിഡന്റിനുവേണ്ടിയെന്നും പരാമർശമുണ്ട്.
"അത് നടന്നു'വെന്നാണ് എപ്സ്റ്റീന്റെ മെയിലിലെ അവസാനഭാഗത്തുള്ള ഒരു വരി. ഈ പ്രയോഗം എന്തിനെ സംബന്ധിക്കുന്നതാണെന്നും വ്യാപകമായ അന്താരാഷ്ട്ര ചർച്ചകൾ നടന്നിട്ടും എന്തുകൊണ്ടാണ് ഈ വിഷയത്തിൽ സർക്കാർ വ്യക്തത വരുത്താത്തതെന്നും മാണിക്കം അടിയന്തരപ്രമേയത്തിൽ ചോദിച്ചു. എന്നാൽ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന മാണിക്കത്തിന്റെ ആവശ്യം സഭ തള്ളി.
എപ്സ്റ്റീൻ ഫയലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെ മോദിയെക്കുറിച്ചുള്ള പരാമർശം ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയുടെ അടിസ്ഥാനരഹിതമായ ജല്പനങ്ങൾ മാത്രമാണെന്നു ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയം തള്ളിയിരുന്നു.
അതേസമയം, എപ്സ്റ്റീൻ ഫയലിന്റെ പുതുതായി പുറത്തിറങ്ങിയ ഭാഗങ്ങളിൽ ജെഫ്രി എപ്സ്റ്റീൻ റിലയൻസ് ഗ്രൂപ്പ് തലവൻ അനിൽ അംബാനിയുമായി 2017-19 കാലയളവിൽ നിരന്തരസന്പർക്കം പുലർത്തിയിരുന്നുവെന്നും മോദി സർക്കാരിനുവേണ്ടിയുള്ള പിൻവാതിൽ ചർച്ചകൾക്കായി അനിൽ അംബാനി സ്വയംതന്നെ ഇടനിലക്കാരനായി ഉയർത്തിക്കാട്ടിയെന്നും വിവരമുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
National
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ഞായറാഴ്ച അവതരിപ്പിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. ചരിത്രത്തിൽ ആദ്യമായാണ് ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കുന്നത്. 28ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഏപ്രിൽ രണ്ടുവരെ നീണ്ടുനിൽക്കും.
രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ സഭ സമ്മേളിക്കുന്നത്. 28 ന് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. ഫെബ്രുവരി 13ന് ആദ്യ ഘട്ടം അവസാനിക്കും. തുടർന്ന് മാർച്ച് ഒമ്പതിന് സഭ വീണ്ടും ചേരുകയും ഏപ്രിൽ രണ്ടിന് സമ്മേളനം പൂർത്തിയാവുകയും ചെയ്യും.
അതേസമയം ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ വരുന്ന 29ന് ചീഫ് ഇക്കണോമിക് അഡ്വൈസർ വി.അനന്ത നാഗേശ്വരൻ സമർപ്പിക്കും. നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒമ്പതാമത്തെ ബജറ്റെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ഇതോടെ തുടർച്ചയായി ഒമ്പതു ബജറ്റുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രി എന്ന ചരിത്രനേട്ടം അവർക്ക് സ്വന്തമാകും. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്റെ റിക്കാർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. മൊത്തം പത്ത് ബജറ്റുകളാണ് മൊറാർജി ദേശായി അവതരിപ്പിച്ചിട്ടുള്ളത്.
National
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പാർലമെന്റിൽ കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചു.
നാഷണൽ ഹെറാൾഡ് കേസിൽ ഗാന്ധി കുടുംബത്തിനെതിരേ ഇഡി സമർപ്പിച്ച കുറ്റപത്രം പരിഗണിക്കാൻ ഡൽഹി കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് പാർലമെന്റ് നടപടികൾ ആരംഭിക്കുന്നതിനുമുന്പ് പ്രധാന കവാടത്തിൽ കോണ്ഗ്രസ് എംപിമാർ "സത്യമേവ ജയതേ’ എന്നെഴുതിയ ബാനർ കൈയിലേന്തി പ്രതിഷേധിച്ചത്. നരേന്ദ്ര മോദി സർക്കാർ മാപ്പ് പറയണമെന്നും എംപിമാർ ആവശ്യപ്പെട്ടു.
കോടതിയുടെ ഇടപെടൽ ബിജെപി സർക്കാരിന്റെ ആരോപണങ്ങൾ ഇല്ലാതാക്കുകയും സത്യം തുറന്നുകാട്ടുകയും ചെയ്തതായി കോണ്ഗ്രസ് ചൂണ്ടിക്കാട്ടി.
നാഷണൽ ഹെറാൾഡ് കേസിൽ ഇഡിയുടെ കുറ്റപത്രം സ്വീകരിക്കാൻ ചൊവ്വാഴ്ചയാണ് ഡൽഹി കോടതി വിസമ്മതിച്ചത്.
സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി നടപടിയെടുത്തതെന്നും എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ അല്ലെന്നും നിരീക്ഷിച്ചായിരുന്നു കോടതി തീരുമാനം.
National
ന്യൂഡൽഹി: സമഗ്ര വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിഷയം പാർലമെന്റിൽ ചർച്ചചെയ്യും. ഒമ്പത്, പത്ത് തീയതികളിൽ ലോക്സഭയിൽ നടക്കുന്ന ചർച്ചയ്ക്ക് നിയമമന്ത്രി അർജുൻറാം മേഘ്വാൾ മറുപടി നൽകും.
രണ്ടു ദിവസത്തെ ചർച്ചയ്ക്കായി ആകെ പത്തു മണിക്കൂറാണ് മാറ്റിവച്ചിരിക്കുന്നത്. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കാര്യോപദേശക സമിതിയിൽ സർക്കാർ അംഗീകരിക്കുകയായിരുന്നു. ആദ്യമായാണ് സർക്കാർ ഈ വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധതയറിച്ചത്.
കഴിഞ്ഞ സമ്മേളനത്തിൽ പ്രതിപക്ഷം ആവർത്തിച്ച് വിഷയം ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. വന്ദേ മാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാഗമായി ഡിസംബർ എട്ടിന് പ്രത്യേക ചർച്ചയുമുണ്ടാകും.
National
ന്യൂഡൽഹി: എസ്ഐആറിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കെ.സി. വേണുഗോപാൽ, അബ്ദുൾ വഹാബ്, ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ലോക്സഭാ നടപടികൾ ആരംഭിച്ച ഉടൻ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങി.
പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ രണ്ടുതവണ നിർത്തിവച്ചു. രാജ്യസഭയിൽ ഉപരാഷ്ട്രപതിയുടെ അനുമോദനങ്ങൾക്ക് പിന്നാലെ പ്രതിപക്ഷം എസ്ഐആർ വിഷയം ഉയർത്തി പ്രതിഷേധിച്ചു.
പ്രതിഷേധത്തെ തുടർന്നു പാർലമെന്റ് നാടകവേദി ആക്കരുതെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബിഹാറിലെ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം സഭയിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയിൽ നിന്ന് പ്രതിപക്ഷം പുറത്തുവരണമെന്നും പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ കടമ നിർവഹിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് യാത്രയയപ്പ് പോലും നൽകാൻ സാധിച്ചില്ലെന്നും അധ്യക്ഷൻ ഭരണ-പ്രതിപക്ഷത്തെ ഒരുപോലെ പരിഗണിക്കണമെന്നും രാജ്യസഭയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
കോൺഗ്രസും പ്രതിപക്ഷവും മുൻ ഉപരാഷ്ട്രപതിയെ അപമാനിച്ചിട്ടുണ്ടെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. ബിഹാറിലെ പരാജയത്തിൽ പ്രതിപക്ഷം അവശതയിലാണന്ന് ജെ.പി. നഡ്ഡയും പരിഹസിച്ചു.
National
ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തെളിവുകൾ സഹിതം പുറത്തുവിട്ട വോട്ടുകൊള്ള ആരോപണവും ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണവും ഇന്ന് പാർലമെന്റിന്റെ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കും.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ ഇന്ത്യ സഖ്യം രാവിലെ നടത്തുന്ന മാർച്ചും പാർലമെന്റിലും പുറത്തും ഈ വിഷയം ഉന്നയിച്ചു പ്രതിപക്ഷം നടത്തുന്ന പ്രതിഷേധവും പ്രശ്നം ദേശീയതലത്തിൽ കോളിളക്കം സൃഷ്ടിക്കും.
തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടർപട്ടികയിൽനിന്ന് ബംഗളൂരുവിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം ലക്ഷത്തിലേറെ വോട്ടുകളുടെ കൊള്ള നടന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം മൂന്നു ദിവസം കഴിഞ്ഞിട്ടും കമ്മീഷൻ നിഷേധിച്ചിട്ടില്ലെന്നു കോണ്ഗ്രസ് ചൂണ്ടിക്കാട്ടി. രാഹുൽ പറഞ്ഞതു നിഷേധിക്കാനാകാത്ത വസ്തുതകളാണെന്നതിനാലാണിത്.
National
ന്യൂഡല്ഹി: ഓപ്പറേഷന് സിന്ദൂറില് പാര്ലമെന്റില് നടക്കുന്ന ചര്ച്ചയില് താന് സംസാരിക്കില്ലെന്ന് ശശി തരൂര്. സംസാരിക്കാന് താത്പര്യമില്ലെന്ന് തരൂര് കോണ്ഗ്രസ് നേതൃത്വത്തെ അറിയിച്ചു.
ഓപ്പറേഷന് സിന്ദൂറിനേക്കുറിച്ച് വിശദീകരിക്കാനുള്ള സർവകക്ഷി സംഘത്തെ നയിച്ച ശശി തരൂരുമായി ഭിന്നത നിലനിൽക്കെയാണ് ചർച്ചയിൽ സംസാരിക്കുന്നത് സംബന്ധിച്ച് തരൂരിനോട് പാർട്ടി നിലപാട് തേടിയത്.
പ്രതിപക്ഷ ആവശ്യം അംഗീകരിച്ച കേന്ദ്രസർക്കാർ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ന് ലോക്സഭയിലും നാളെ രാജ്യസഭയിലുമായി 16 മണിക്കൂർ വീതം ചർച്ചയാണ് തീരുമാനിച്ചത്. പഹൽഗാം ആക്രമണത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ച, ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ ഇടപെട്ടെന്ന യു.എസ് അവകാശവാദം തുടങ്ങിയവ പ്രതിപക്ഷം ഉന്നയിക്കും. ലോക്സഭയിൽ രാഹുൽ ഗാന്ധിയും രാജ്യസഭയിൽ മല്ലികാർജ്ജുൻ ഖാർഗെയും കോൺഗ്രസ് ചർച്ചകൾക്ക് തുടക്കമിടും.