National
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിൽ മുങ്ങി പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായ 13-ാം ദിവസവും സ്തംഭിച്ചു. "അമിത് ഷായെ കാണാനില്ല' എന്ന പോസ്റ്റർ ഉയർത്തിക്കൊണ്ടാണു പ്രതിപക്ഷം ഇന്നലെ പാർലമെന്റിലെത്തിയത്.
രാവിലെ നടപടികൾ ആരംഭിച്ചെങ്കിലും പ്രതിഷേധത്തെത്തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ ഉച്ചവരെ സഭ പിരിഞ്ഞു. പിന്നീട് ചേർന്നപ്പോൾ നികുതി നിയമഭേദഗതി ബിൽ 2026 ചർച്ചയില്ലാതെ ലോക്സഭ പാസാക്കായി. ആറാമത്തെ ബില്ലാണു ചർച്ചയില്ലാതെ ലോക്സഭ ഇന്നലെ പാസാക്കിയത്.
പൊതുപരീക്ഷാ ഭേദഗതി ബില്ലിൽ മാത്രമാണ് ഇരുസഭകളിലും ചർച്ച നടന്നത്. ജൂലൈ 20ന് ആരംഭിച്ച വർഷകാല സമ്മേളനത്തിൽ ആകെ ഏഴു ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു. രണ്ടു ബില്ലുകളാണ് ഈ സമ്മേളനത്തിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ഇതുൾപ്പെടെ ആറു ബില്ലുകൾ രാജ്യസഭ പാസാക്കി. രാജ്യസഭയിൽ ഭൂരിഭാഗം ബില്ലുകളിലും പ്രതിപക്ഷം ചർച്ചയിൽ പങ്കെടുത്തില്ല.
പ്രതിപക്ഷം മനഃപൂർവം സഭാ നടപടികൾ തടസപ്പെടുത്തുകയാണെന്ന് കേന്ദ്രസർക്കാർ കുറ്റപ്പെടുത്തുമ്പോൾ ഇരുസഭകളിലും ഉന്നയിച്ച വിഷയങ്ങളിലുള്ള ഉത്തരവാദിത്വത്തിൽനിന്ന് കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
സഭാനടപടികൾ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ചർച്ച നടത്തി. ചില പ്രത്യേക വിഷയങ്ങളിലുള്ള അഭ്യർഥനകൾക്കുപുറമെ മറ്റു പല കാര്യങ്ങളും ചർച്ചയായതായി അദ്ദേഹം പാർലമെന്റ് വളപ്പിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“രാഷ്ട്രീയമായി എതിരാളികളാണെങ്കിലും ഞങ്ങൾ ശത്രുക്കളല്ല. അതിനാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുമായി നിരന്തരമായ ആശയവിനിമയവും യോജിച്ചുള്ള പ്രവർത്തനവുമാണ് സർക്കാർ ആഗ്രഹിക്കുന്നത്,”- കിരൺ റിജിജു പറഞ്ഞു.
സഭയിൽ ഏതു മന്ത്രിയുടെ ബില്ലാണോ പരിഗണിക്കുന്നത് ആ മന്ത്രിയാണു സന്നിഹിതനാകുന്നതെന്നും അമിത് ഷാ തന്റേതായ ബില്ലുകൾ അവതരിപ്പിച്ച് സഭയിൽ സജീവമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മൺസൂൺ സമ്മേളനത്തിന്റെ വരുംദിവസങ്ങളിലെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷത്തിന്റെ സഹകരണം ഉറപ്പാക്കാനാണു റിജിജു രാഹുൽ ഗാന്ധിയെ കണ്ടത്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം. ലോക്സഭ ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ അമിത് ഷാ എവിടെയെന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധിച്ചു.
സഭാ നടപടികളുമായി സഹകരിക്കുമോയെന്ന് സ്പീക്കർ ചോദിച്ചപ്പോൾ അമിത് ഷായോട് സഭയിലെത്താൻ ആവശ്യപ്പെടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ സഭയുടെ അജണ്ട തീരുമാനിക്കുന്നത് ചെയറാണെന്ന് സ്പീക്കർ വ്യക്തമാക്കി. ബഹളം ശക്തമായതോടെ ലോക്സഭ നിർത്തിവച്ചു.
രാജ്യസഭയിലും സമാനമായ രംഗങ്ങളാണ് അരങ്ങേറിയത്. അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ബഹളങ്ങൾക്കിടയിലും നടപടികളുമായി മുന്നോട്ടുപോയ ചെയർമാനെതിരെ മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
വിഷയങ്ങളില്ലാത്ത പ്രതിപക്ഷം വെറുതെ ബഹളം വെച്ച് സമ്മേളനം ഉഴപ്പാൻ ശ്രമിക്കുകയാണെന്നും ഏത് വിഷയത്തിലും ചർച്ചയ്ക്ക് സർക്കാർ തയാറാണെന്നും ജെ.പി. നഡ്ഡ വ്യക്തമാക്കി. സമരത്തിന് നേരെ വെടിവയ്ക്കാൻ ഉത്തരവിട്ടത് അമിത് ഷായാണെന്നാരോപിച്ച രാഹുൽ ഗാന്ധി ക്രൂരമർദനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ടു.
യൂണിഫോമിലല്ലാത്ത ആളുകൾ വിദ്യാർഥികളെ തല്ലിച്ചതയ്ക്കുന്നതും നിലത്തേക്ക് വലിച്ചിഴയ്ക്കുന്നതുമായ ദൃശങ്ങളാണ് പുറത്തുവന്നത്.വിദ്യാർഥികൾക്ക് നേരെ നടന്ന അതിക്രമങ്ങളിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രവും ഉയർന്ന തലത്തിലുള്ളതുമായ അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
സർക്കാർ നൽകിയ വിശദീകരണത്തിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ചുവെന്നാണ് പറയുന്നത്. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങൾ ഈ വിശദീകരണത്തെ ചോദ്യം ചെയ്യുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി. പരീക്ഷാ ക്രമക്കേട് തടയൽ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിലാണ് കേന്ദ്രത്തിനെതിരെ വിമർശനവുമായി പ്രിയങ്ക രംഗത്തെത്തിയത്.
സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചത് എന്തിനാണ്. ലാത്തിച്ചാർജ് നടത്തേണ്ട ആവശ്യം എന്തായിരുന്നു. പെൺകുട്ടികളെ അപമാനിക്കുകയും അവരുടെ വസ്ത്രങ്ങൾ കീറുകയും ക്രൂരമായി മർദിക്കുകയും ചെയ്തത് എന്തിനാണ്. രാജ്യത്തെ യുവാക്കൾക്കെതിരെ പെല്ലറ്റ് ഗണ്ണും എകെ 47ഉം ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നോ.
അവർ ഭീകരവാദികൾ അല്ലെന്നും പ്രിയങ്ക പറഞ്ഞു. പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ ഉത്തരവിട്ടത് ആരാണെന്ന് ആഭ്യന്തരവകുപ്പ് മറുപടി പറയണമെന്നും പ്രധാനമന്ത്രിയാണോ ആഭ്യന്തരമന്ത്രിയാണോ നിർദേശം നൽകിയതെന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോൺഗ്രസ് മാത്രമല്ല രാജ്യം മുഴുവൻ ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ്.
യുവാക്കളുടെ ശബ്ദത്തെ എന്തിനാണ് സർക്കാർ ഭയപ്പെടുന്നത്. ഗാന്ധിജിയുടെ അഹിംസാ മാർഗം പിന്തുടർന്ന് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾ അവരുടെ അവകാശം ഉയർത്തിപ്പിടിച്ചെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. അതേസമയം ധർമേന്ദ്ര പ്രധാൻ മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ പാർലമെന്റിലെത്തിയപ്പോൾ ബിജെപി എംപിമാർ നൽകിയ സ്വീകരണത്തെയും പ്രിയങ്ക വിമർശിച്ചു.
രാജിവച്ചതിന് പിന്നാലെ മുൻ വിദ്യാഭ്യാസ മന്ത്രിയെ വിജയാഘോഷം പോലെയാണ് ഭരണപക്ഷ എംപിമാർ സ്വീകരിച്ചത്. പ്രധാനമന്ത്രി കാമറയുടെ ആംഗിൾ മാറ്റിമാറ്റി പരീക്ഷിച്ചതുകൊണ്ട് കാര്യമില്ല. കാമറ ആംഗിൾ അല്ല അദ്ദേഹം മനസിന്റെ ആംഗിളാണ് മാറ്റേണ്ടതെന്നും പ്രിയങ്ക വ്യക്തമാക്കി.
National
ന്യൂഡൽഹി: പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം. കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലായിരുന്നു സഭയിൽ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയത്.
സഭയിൽ മര്യാദ പാലിക്കണമെന്നും ഓരോ എംപിമാർക്കും ഉത്തരവാദിത്തമുണ്ടെന്നും സ്പീക്കർ ഓം ബിർള ഓർമ്മിപ്പിച്ചിട്ടും പ്രതിഷേധം തുടർന്നു. സമാനമായ രീതിയിൽ രാജ്യസഭയിലും പ്രതിപക്ഷ ബഹളമുണ്ടായതിനെ തുടർന്ന് ഇരുസഭകളും ഉച്ചയ്ക്ക് രണ്ടു വരെ നിർത്തിവെച്ചു.
ഇതിനിടെ വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തുന്നതും അപമാനിക്കുന്നതും മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്ന ബില്ല് കേന്ദ്ര സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്യാണ് ബിൽ അവതരിപ്പിച്ചത്.
നിലവിലുള്ള 1971ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ ആക്ട് ഭേദഗതി ചെയ്യാനാണ് ഈ നിയമനിർമാണം. ദേശീയ പതാക, ഭരണഘടന, ദേശീയ ഗാനം എന്നിവയെ അപമാനിക്കുന്നതിന് നിലവിലുള്ള മൂന്നു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷാ വ്യവസ്ഥകൾ ഇനി മുതൽ വന്ദേമാതരം ആലപിക്കുന്നതിനും ബാധകമാക്കാനാണ് പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നത്.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്നു പാർലമെന്റിലേക്ക് മാർച്ച് നടത്തും. ‘ചലോ സൻസദ്’എന്നു പേരിട്ടിരിക്കുന്ന പ്രതിഷേധറാലി രാവിലെ ഒന്പതിന് സമരവേദിയായ ജന്തർ മന്തറിൽനിന്നാണ് ആരംഭിക്കുക.
സാമൂഹികപ്രവർത്തകൻ സോനം വാംഗ്ചുക്കിനെ പ്രതിഷേധസ്ഥലത്തുനിന്ന് മാറ്റിയതിനെത്തുടർന്ന് വിദ്യാർഥികളും യുവാക്കളും രക്ഷിതാക്കളുമടങ്ങുന്ന വൻ ജനസാഗരമാണ് കഴിഞ്ഞ രണ്ടു ദിവസമായി ജന്തർ മന്തറിലേക്ക് ഒഴുകിയെത്തുന്നത്.
വൻ ജനപങ്കാളിത്തം കണക്കിലെടുത്ത് ഡൽഹി പോലീസ് തലസ്ഥാനത്ത് അതീവ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെത്തന്നെ തലസ്ഥാനനഗരത്തിന്റെ വിവിധ മേഖലകളിൽ അധിക സേനയെ വിന്യസിച്ച അധികൃതർ ജന്തർ മന്തറിന്റെ പ്രവേശന കവാടങ്ങളിൽ കൂടുതൽ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.
മാർച്ചിലെ ജനബാഹുല്യം മുന്നിൽക്കണ്ട് വിവിധ പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. മാർച്ചിന് അനുമതി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽത്തന്നെ റാലിയുമായി മുന്നോട്ടുപോയാൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയേക്കുമെന്നാണ് സൂചന.
പ്രതിഷേധക്കാർ പാർലമെന്റിലേക്കു കടക്കാതിരിക്കാൻ അവിടെയും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കണ്ണീർ വാതക സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വാഹനപരിശോധനയും കർശനമാക്കി.
National
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന് ചൈന സാങ്കേതിക സഹായം നൽകിയെന്ന റിപ്പോർട്ടിൽ പാർലമെന്റിൽ അടിയന്തര ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ സൈനിക നടപടിക്കിടെ ചൈന പാക്കിസ്ഥാന് തത്സമയ വിവരങ്ങളും സാറ്റലൈറ്റ് ചിത്രങ്ങളും നൽകി സഹായിച്ചെന്ന സൈനിക വൃത്തങ്ങളുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് കോൺഗ്രസിന്റെ ഈ ആവശ്യം.
ഓപ്പറേഷൻ സിന്ദൂരിന്റെ ഒന്നാം വാർഷികവേളയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശാണ് കേന്ദ്രസർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
അതിർത്തിയിൽ ചൈന ഭീഷണിയുയർത്തുകയും പാക്കിസ്ഥാനെ സൈനികമായി സഹായിക്കുകയും ചെയ്യുമ്പോൾ എന്തിനാണ് മോദി സർക്കാർ ചൈനയുമായുള്ള വ്യാപാര നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ലഡാക്കിലെ ഇന്ത്യൻ ഭൂപ്രദേശങ്ങളിൽ ചൈനയുടെ ഇടപെടൽ തുടരുന്ന സാഹചര്യത്തിൽ ചൈനീസ് നിക്ഷേപങ്ങൾക്കും ഇറക്കുമതിക്കും സർക്കാർ കൂടുതൽ ഇളവുകൾ നൽകുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും കോൺഗ്രസ് ആരോപിച്ചു.
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും ലക്ഷ്യങ്ങൾ തകർക്കാനും ചൈന പാക്കിസ്ഥാന് കൃത്യമായ വിവരങ്ങൾ കൈമാറിയെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്. ജനറൽ രാഹുൽ സിംഗ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
National
ന്യൂഡൽഹി: ലോക്സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുമുള്ള ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ വോട്ടെടുപ്പിലൂടെയാണ് ബില്ലുകൾക്ക് അവതരണാനുമതി നൽകിയത്
അനുകൂലിച്ച് 251 പേരും എതിർത്ത് 185 പേരും വോട്ട് ചെയ്തു. മൂന്ന് ബില്ലിന്മേലും 12 മണിക്കൂർ ചർച്ചയാകാമെന്നും വെള്ളിയാഴ്ച വൈകുന്നേരം നാലിന് ബില്ലുകളിൽ വോട്ടെടുപ്പ് നടത്തുമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂർ വരെ നീട്ടാമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർളയും വ്യക്തമാക്കി.
ബില്ലുകളെ എതിർക്കുവാണെന്ന് കെ.സി.വേണുഗോപാൽ ലോക്സഭയിൽ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണ് ഈ ബില്ലുകൾ. ബില്ലിനു പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് രാജ്യത്തിനു മുഴുവൻ അറിയാം. 2023ൽ ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബിൽ ഇരുസഭകളും പാസാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ കേന്ദ്രം നടത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും വേണുഗോപാൽ പറഞ്ഞു. ബില്ലിനെതിരായ വിമർശനങ്ങൾ ചർച്ചയിൽ ഉന്നയിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
National
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യാൻ പാർലമെന്റ് സമ്മേളനം വ്യാഴാഴ്ച മുതൽ ആരംഭിക്കും. മൂന്നു ദിവസത്തേക്കാണ് സഭ സമ്മേളിക്കുന്നത്. ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആക്കി വനിതാ സംവരണം നടപ്പാക്കാനാണ് ബില്ലിലെ ശിപാർശ.
ബില്ലിനെക്കുറിച്ച് ആലോചിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേരും. മണ്ഡല പുനർനിർണയം തിരക്കിട്ട് നടത്തുന്നതിനോട് യോജിപ്പില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ബില്ലിനെ എംപിമാർ ഒറ്റ ശബ്ദത്തിൽ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇതിനിടെ മണ്ഡല പുനർനിർണയത്തിൽ സമവായത്തിന് കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ഓരോ സംസ്ഥാനത്തെയും സീറ്റുകളുടെ എണ്ണം മണ്ഡല പുനർനിർണയ കമ്മീഷൻ നിശ്ചയിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. എല്ലായിടത്തും പകുതി സീറ്റുകൾ കൂടുമെന്ന നിർദ്ദേശം ഒഴിവാക്കിയത് സമവായത്തിന് വേണ്ടിയാണ്.
ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങൾക്ക് തിരിച്ചടിയുണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആകെ സീറ്റുകളുടെ എണ്ണം 850 ആയിരിക്കുമെന്നെ നിശ്ചയിച്ചിട്ടുള്ളൂ. ഓരോ സംസ്ഥാനത്തും എത്ര വീതം സീറ്റ് കൂടുമെന്നത് ചർച്ചകൾക്ക് ശേഷം നിശ്ചയിക്കാമെന്നാണ് സർക്കാരിന്റെ നിലപാട്.
National
ന്യൂഡൽഹി: ഏപ്രിൽ 16,17,18 തീയതികളിൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് കോണ്ഗ്രസ്.
പശ്ചിമ ബംഗാൾ, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുകയാണ് ലക്ഷ്യമെന്നും കോണ്ഗ്രസ് കുറ്റപ്പെടുത്തി. വനിതാ സംവരണ ബിൽ നടപ്പാക്കാൻ പ്രാപ്തമാക്കുന്ന തരത്തിൽ ലോക്സഭാ സീറ്റുകൾ 816 ആയി ഉയർത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലുകൾ ചർച്ച ചെയ്ത് പാസാക്കുന്നതിനാണ് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചത്.
പാർലമെന്റിലെയും നിയമസഭകളിലെയും മണ്ഡല പുനർനിർണയം സംബന്ധിച്ച ഭരണഘടനാ ഭേദഗതി ധൃതിയിൽ നടത്തേണ്ട കാര്യമല്ല. തിരക്കിട്ട് ഭേദഗതി വരുത്തിയാൽ തമിഴ്നാടും കേരളവും പോലുള്ള സംസ്ഥാനങ്ങൾക്ക് അത് ദോഷകരമാകുമെന്നും കോണ്ഗ്രസ് ചൂണ്ടിക്കാട്ടി.
മണ്ഡല പുനർനിർണയത്തിലൂടെ ലോക്സഭാ സീറ്റുകൾ വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെയും ദോഷകരമായി ബാധിക്കുമെന്നാണ് കോണ്ഗ്രസിന്റെ ആരോപണം.
വനിതാ സംവരണ ബില്ലിലെ ഭേദഗതികൾ സംബന്ധിച്ച് കോണ്ഗ്രസ് പാർട്ടിയുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നതായി പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജു കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തെഴുതിയിരുന്നതായി കോണ്ഗ്രസ് കമ്യൂണിക്കേഷൻ വിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
എന്നാൽ ഓരോ പാർട്ടിയുടെയും യോഗം വെവ്വേറെ വിളിക്കുന്നതിനുപകരം തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായശേഷം ഏപ്രിൽ 29ന് സർവകക്ഷി യോഗം വിളിക്കണമെന്ന കോണ്ഗ്രസ് അധ്യക്ഷന്റെ നിർദേശം സർക്കാർ അംഗീകരിച്ചില്ല. വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് മറ്റ് പാർട്ടി നേതാക്കളും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി കോണ്ഗ്രസ് ചൂണ്ടിക്കാട്ടി. എന്നാൽ പ്രത്യേക സമ്മേളനം വിളിക്കാനുള്ള തീരുമാനവുമായി സർക്കാർ ഏകപക്ഷീയമായും സ്വേഛാപരമായും മുന്നോട്ടുപോയെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി.
വനിതാ സംവരണ ബിൽ 2023ൽതന്നെ പാസാക്കിയപ്പോൾ തൊട്ടടുത്ത വർഷം നടന്ന പൊതുതെരഞ്ഞെടുപ്പ് മുതൽ സംവരണം നടപ്പാക്കാൻ കോണ്ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയത്തിൽ 30 മാസത്തോളം ഉറക്കം നടിച്ച ബിജെപി സർക്കാർ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഇരട്ടലാഭം കൊയ്യാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പശ്ചിമ ബംഗാളിൽ ഏപ്രിൽ 23നും 29നും രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടിൽ ഏപ്രിൽ 23നാണ് തെരഞ്ഞെടുപ്പ്. ഈ സഹചര്യത്തിൽ നേതാക്കൾ ഉൾപ്പെടെ തെരഞ്ഞെടുപ്പു തിരക്കിലായതിനാൽ വളരെ പ്രാധാന്യമുള്ള ബില്ലുകൾ തെരഞ്ഞെടുപ്പിനുശേഷം പാർലമെന്റ് പരിഗണിക്കണമെന്നാണ് കോണ്ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.
National
ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ആദ്യമായി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ പാർലമെന്റിൽ നോട്ടീസ് സമർപ്പിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയാണ് 'ഇന്ത്യ' സഖ്യത്തിലെ 193 എംപിമാർ ഒപ്പിട്ട നോട്ടീസ് ലോക്സഭയിലും രാജ്യസഭയിലും നൽകിയത്.
ലോക്സഭയിലെ 130 എംപിമാരും രാജ്യസഭയിലെ 63 എംപിമാരും ചേർന്നാണ് സംയുക്തമായി ഈ നീക്കം നടത്തിയത്. തൃണമൂൽ കോൺഗ്രസ് മുൻകൈയെടുത്ത ഈ നീക്കത്തിന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പൂർണ പിന്തുണ നൽകി.
ഭരണഘടനാ പദവിയിലിരുന്ന് ഏകപക്ഷീയമായും വിവേചനപരമായും പെരുമാറി, വോട്ടർ പട്ടിക പുതുക്കുന്നതിലെ ക്രമക്കേടുകൾ വഴി ലക്ഷക്കണക്കിന് ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി, തെരഞ്ഞെടുപ്പ് തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ തടസപ്പെടുത്തി എന്നിവയാണ് പ്രധാന കുറ്റാരോപണങ്ങൾ.
ഭരണഘടനയുടെ 324(5) അനുഛേദം അനുസരിച്ച് ഒരു സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന അതേ സങ്കീർണ്ണമായ നടപടിക്രമത്തിലൂടെ മാത്രമേ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും നീക്കം ചെയ്യാൻ സാധിക്കൂ. നോട്ടീസ് അംഗീകരിക്കപ്പെട്ടാൽ, ലോക്സഭ സ്പീക്കറും രാജ്യസഭ ചെയർമാനും ചേർന്ന് ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കും. സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, പ്രമുഖനായ ഒരു നിയമവിദഗ്ധൻ എന്നിവരടങ്ങുന്ന സമിതിയായിരിക്കും ഇത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന എൽപിജി പ്രതിസന്ധിയിൽ പാത്രം കൊട്ടി വനിതാ എംപിമാരുടെ പ്രതിഷേധം.
ഇന്നലെ ഉച്ചയ്ക്കുശേഷം തൃണമൂൽ എംപിമാരാണ് പാത്രങ്ങളുമായി ലോക്സഭയിൽ എത്തിയത്. ഉപധനാഭ്യർഥന ചർച്ചയിൽ ബിജെപി അംഗം ജഗദാംബിക പാൽ സർക്കാരിനെ പ്രശംസിച്ചു സംസാരിക്കുന്നതിനിടെയിലായിരുന്നു പാത്രം കൊട്ടിയുള്ള പ്രതിഷേധം. സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ കേന്ദ്രസർക്കാരിനെതിരേ മുദ്രാവാക്യങ്ങൾ മുഴക്കി.
ഇത്തരത്തിലുള്ള പ്രതിഷേധം സഭയുടെ അന്തസിനു ചേർന്നതല്ലെന്നും ബെഞ്ചിലേക്കു മടങ്ങിപ്പോകണമെന്നും ചെയറിലുണ്ടായിരുന്ന സന്ധ്യാറായ് ആവശ്യപ്പെട്ടെങ്കിലും അംഗങ്ങൾ തയാറായില്ല. സമാനമായി പാർലമെന്റിനു പുറത്തും പ്രതിപക്ഷ എംപിമാർ എൽപിജി വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരേ പ്രതിഷേധിച്ചു.
രാവിലെ സഭാ നടപടികൾ ആരംഭിക്കുന്നതിനുമുന്പ് പ്രധാന കവാടത്തിൽ ഒത്തുചേർന്ന എംപിമാർ കേന്ദ്രസർക്കാരിനെതിരേ പോസ്റ്ററുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ വിളിച്ചും പ്രതിഷേധിച്ചു.
പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള വനിതാ നേതാക്കൾ പാർലമെന്റിനു മുന്നിൽ പ്രതീകാത്മക അടുപ്പ് ഉണ്ടാക്കിയാണു പ്രതിഷേധിച്ചത്.
National
ന്യൂഡൽഹി: പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം സാധ്യമാക്കുന്ന നിയമം അടുത്ത വർഷം മുതൽ നടപ്പിലാക്കുന്നത് കേന്ദ്രത്തിന്റെ പരിഗണനയിൽ.
അടുത്ത വർഷത്തെ സെൻസസിനും അതിനെ അടിസ്ഥാനമാക്കിയുള്ള മണ്ഡലപുനർനിർണയത്തിനും ശേഷമേ "നാരീശക്തി വന്ദൻ അധിനിയം’ എന്നപേരിലുള്ള വനിതാ സംവരണ നിയമം നടപ്പിലാക്കാൻ നിലവിൽ വ്യവസ്ഥയുള്ളൂ.
അതിനാൽത്തന്നെ 2023 സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കുന്നതിന് 2029 ലോക്സഭാ തെരഞ്ഞെടുപ്പു വരെ കാത്തിരിക്കണമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ ഈ വ്യവസ്ഥയെ മറികടക്കാൻ സുപ്രധാന ഭരണഘടനാ ഭേദഗതിക്കായി കേന്ദ്രം തയാറെടുക്കുകയാണെന്നാണ് സൂചന.
പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ കേന്ദ്രം ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. സംവരണം നേരത്തേ സാധ്യമാക്കുന്ന ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുന്നതു സംബന്ധിച്ച കാര്യം കേന്ദ്രം പ്രതിപക്ഷനേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെയും ഗൾഫിലെയും ഗുരുതര സംഘർഷങ്ങളും ഇന്ത്യ നേരിടുന്ന പ്രതിസന്ധിയും അടിയന്തരമായി ചർച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചതോടെ പാർലമെന്റ് നടപടികൾ സ്തംഭിച്ചു. ലോക്സഭയിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിലെ ആദ്യദിനം പൂർണമായി സ്തംഭിച്ചു. രാജ്യസഭയിൽ പ്രതിപക്ഷം ഇറങ്ങിപ്പോയതിനാൽ ഭരണപക്ഷം മാത്രമായാണു സഭാ നടപടികൾ നടത്തിയത്.
പ്രതിപക്ഷ പ്രതിഷേധത്തെ ത്തുടർന്ന് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരേ പ്രതിപക്ഷം നൽകിയ അവിശ്വാസപ്രമേയത്തിൽ ഇന്നലെ ചർച്ച നടന്നില്ല. ഓം ബിർളയെ നീക്കം ചെയ്യുന്നതിനുളള പ്രമേയം ഇന്നലെ ചർച്ച ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. കോണ്ഗ്രസ് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, മുഹമ്മദ് ജാവേദ്, മല്ലു രവി എന്നിവരാണ് ഇതു സംബന്ധിച്ച പ്രമേയത്തിനു നോട്ടീസ് നൽകിയത്. പ്രതിപക്ഷത്തെ 118 എംപിമാർ സ്പീക്കർക്കെതിരായ പ്രമേയത്തിൽ ഒപ്പിട്ടിട്ടുണ്ട്. സ്പീക്കർക്കെതിരായ പ്രമേയത്തിൻമേൽ ഇന്നു ചർച്ച നടത്താൻ തയാറായേക്കുമെന്നു പ്രതിപക്ഷം സൂചിപ്പിച്ചു. ഇന്നു രാവിലെ ചേരുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാകും അന്തിമ തീരുമാനം.
പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്നലെ ഇരുസഭകളിലും പ്രസ്താവന നടത്തി. സഭയുടെ നടുത്തളത്തിലിറങ്ങി പ്ലക്കാർഡുകളുമായുള്ള പ്രതിപക്ഷ എംപിമാരുടെ ബഹളത്തിനിടയിലായിരുന്നു പ്രസ്താവന. രാജ്യത്തെയും ലോകത്തെയും ബാധിച്ച ആശങ്കാജനകമായ സ്ഥിതിഗതികൾ സംബന്ധിച്ച് ഏകപക്ഷീയ പ്രസ്താവനയല്ല, പാർലമെന്റിൽ ചർച്ചയാണു വേണ്ടതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, ഇന്ത്യ സഖ്യം നേതാക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാർലമെന്റിനു പുറത്തും അകത്തും പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു.
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുള്ള സ്ഥിതി ചർച്ച ചെയ്യണമെന്ന ആവശ്യവുമായി ഇന്നലെ രാവിലെ ലോക്സഭ സമ്മേളിച്ചയുടൻ പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ, സഭയുടെ ചട്ടമനുസരിച്ച് സ്പീക്കർക്കെതിരേ പ്രതിപക്ഷം നൽകിയ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കാമെന്നും മറ്റെല്ലാം പിന്നീടാകാമെന്നും സർക്കാരും ലോക്സഭാ സ്പീക്കറുടെ കസേരയിലുണ്ടായിരുന്ന പാനൽ ചെയർമാൻ ജഗദാംബിക പാലും പറഞ്ഞു. പശ്ചിമേഷ്യൻ പ്രശ്നം ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയം തള്ളുകയും ചെയ്തു. സ്പീക്കറെ നീക്കണമെന്ന പ്രമേയത്തിൽ തീരുമാനമാകുന്നതുവരെ ഓം ബിർള ലോക്സഭാ നടപടികളിൽനിന്നു കീഴ്വഴക്കമനുസരിച്ചു വിട്ടുനിൽക്കുകയാണെന്ന് ജഗദാംബിക അറിയിച്ചു. മൂന്നു തവണ നിർത്തിവച്ച ശേഷം ലോക്സഭ ഇന്നു ചേരാനായി പിരിഞ്ഞു.
രാജ്യത്തെ ആകെയും ലക്ഷക്കണക്കിനു പ്രവാസികളെയും ബാധിച്ച പശ്ചിമേഷ്യയിലെ സംഘർഷം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഖാർഗെ ആവശ്യപ്പെട്ടെങ്കിലും ചെയർമാൻ സി.പി. രാധാകൃഷ്ണൻ അനുവദിച്ചില്ല.
വിദേശകാര്യമന്ത്രിയെ പ്രസ്താവനയ്ക്കു ക്ഷണിച്ചതോടെ പ്രതിപക്ഷ എംപിമാർ ഒന്നടങ്കം മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചു.
ബഹളത്തിനിടയിൽ മന്ത്രി ജയശങ്കർ പ്രസ്താവന വായിച്ചതോടെ, പ്രതിപക്ഷം വാക്കൗട്ട് നടത്തി. പ്രതിപക്ഷം അരാജകത്വം സൃഷ്ടിക്കുകയാണെന്നും ചട്ടപ്രകാരം സഭ നടത്താൻ അനുവദിക്കാത്തതു തെറ്റാണെന്നും കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, കിരണ് റിജുജു, പിയൂഷ് ഗോയൽ തുടങ്ങിയവർ കുറ്റപ്പെടുത്തി.
International
ധാക്ക: ബംഗ്ലാദേശ് പാർലമെന്റിലേക്ക് രണ്ടു ഹിന്ദുക്കളടക്കം നാലു ന്യൂനപക്ഷ വിഭാഗക്കാർ തെരഞ്ഞെടുക്കപ്പെട്ടു. എല്ലാവരും ബിഎൻപി അംഗങ്ങളാണ്. ഗോയേശ്വർ ചന്ദ്ര റോയി, നിതായ് റോയി ചൗധരി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഹൈന്ദവർ.
യഥാക്രം ധാക്ക, വെസ്റ്റേൺ മഗുറ മണ്ഡലങ്ങളിൽനിന്നാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. ജമാ അത്തെ ഇസ്ലാമി സ്ഥാനാർഥികളെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. ബിഎൻപിയുടെ ഉന്നത നേതാവാണ് ഗോയേശ്വർ ചന്ദ്ര റോയി. പാർട്ടിയുടെ മുതിർന്ന ഉപദേഷ്ടാവും തന്ത്രജ്ഞനുമാണ്.
ബുദ്ധമതക്കാരനായ സചിംഗ് പ്രു ആണ് തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ ന്യൂനപക്ഷ വിഭാഗക്കാരൻ. മർമ ഗോത്രവിഭാഗക്കാരനായ ഇദ്ദേഹം ബന്ദർബൻ ജില്ലയിൽനിന്നാണു തെരഞ്ഞെടുക്കപ്പെട്ടത്. ദിപെൻ ദിവാൻ ആണ് തെരഞ്ഞെടുക്കപ്പെട്ട നാലാമൻ. ബുദ്ധമതക്കാർക്കു ഭൂരിപക്ഷമുള്ള ചക്മ ഗോത്രവിഭാഗക്കാരനാണ് ദിവാൻ. ഇദ്ദേഹം ഹിന്ദുവാണെന്നും പറയപ്പെടുന്നു. 2024ലും 2018ലും 17 ഹിന്ദു എംപിമാർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബംഗ്ലാദേശ് ജനസംഖ്യയിൽ എട്ടു ശതമാനമാണ് ഹിന്ദുക്കൾ. പത്തു വനിതകൾ ഉൾപ്പെടെ 79 ന്യൂനപക്ഷ വിഭാഗക്കാരാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇവരിലേറെയും ഹിന്ദുക്കളാണ്. ബിഎൻപി ആറ് ന്യൂനപക്ഷ വിഭാഗക്കാരെ മത്സരിപ്പിച്ചിരുന്നു.
National
ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് പരാമർശമുള്ളതായി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിഷയം ലോക്സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു കോണ്ഗ്രസ്.
വിഷയം ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി കോണ്ഗ്രസ് എംപി മാണിക്കം ടാഗോർ ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി. പ്രധാനമന്ത്രി മോദിയുടെ നയതന്ത്ര ഇടപെടലുകളെപ്പറ്റി എപ്സ്റ്റീന്റെ മെയിലിൽ പരാമർശമുള്ളത് ആശങ്കപ്പെടുത്തുന്നതാണെന്നും മാണിക്കം അടിയന്തരപ്രമേയത്തിൽ പറഞ്ഞു.
2017 ജൂലൈ ഒന്പതിന് എപ്സ്റ്റീൻ എഴുതിയതെന്ന് ആരോപിക്കപ്പെടുന്ന മെയിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉൾപ്പെട്ടിട്ടുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും ഇതിനുപിന്നാലെ ഇസ്രയേലിലേക്കു നടത്തിയ ഔദ്യോഗിക യാത്രയെക്കുറിച്ചും പരാമർശിക്കുന്നുണ്ടെന്ന് മാണിക്കം ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങൾ അന്താരാഷ്ട്രതലത്തിൽ ചർച്ച ചെയ്യുന്പോൾ സഭയ്ക്കു നിശബ്ദമായിരിക്കാൻ കഴിയില്ലെന്നും സർക്കാർ ഇതിനു വ്യക്തമായ വിശദീകരണം നൽകണമെന്നും മാണിക്കം ആവശ്യപ്പെട്ടു.
ഇന്ത്യയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രചരിക്കുന്ന എപ്സ്റ്റീന്റെ ഇ-മെയിലിന്റെ ഒരു ഭാഗമാണ് പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെട്ടിട്ടുള്ള വിവാദങ്ങൾക്കാധാരം. മോദിയുടെ 2017ലെ ഇസ്രയേൽ സന്ദർശനം പരാമർശിക്കുന്ന മെയിലിൽ ഇന്ത്യൻ പ്രധാനമന്ത്രി ഉപദേശം സ്വീകരിച്ചുവെന്നും യുഎസ് പ്രസിഡന്റിനുവേണ്ടിയെന്നും പരാമർശമുണ്ട്.
"അത് നടന്നു'വെന്നാണ് എപ്സ്റ്റീന്റെ മെയിലിലെ അവസാനഭാഗത്തുള്ള ഒരു വരി. ഈ പ്രയോഗം എന്തിനെ സംബന്ധിക്കുന്നതാണെന്നും വ്യാപകമായ അന്താരാഷ്ട്ര ചർച്ചകൾ നടന്നിട്ടും എന്തുകൊണ്ടാണ് ഈ വിഷയത്തിൽ സർക്കാർ വ്യക്തത വരുത്താത്തതെന്നും മാണിക്കം അടിയന്തരപ്രമേയത്തിൽ ചോദിച്ചു. എന്നാൽ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന മാണിക്കത്തിന്റെ ആവശ്യം സഭ തള്ളി.
എപ്സ്റ്റീൻ ഫയലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെ മോദിയെക്കുറിച്ചുള്ള പരാമർശം ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയുടെ അടിസ്ഥാനരഹിതമായ ജല്പനങ്ങൾ മാത്രമാണെന്നു ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയം തള്ളിയിരുന്നു.
അതേസമയം, എപ്സ്റ്റീൻ ഫയലിന്റെ പുതുതായി പുറത്തിറങ്ങിയ ഭാഗങ്ങളിൽ ജെഫ്രി എപ്സ്റ്റീൻ റിലയൻസ് ഗ്രൂപ്പ് തലവൻ അനിൽ അംബാനിയുമായി 2017-19 കാലയളവിൽ നിരന്തരസന്പർക്കം പുലർത്തിയിരുന്നുവെന്നും മോദി സർക്കാരിനുവേണ്ടിയുള്ള പിൻവാതിൽ ചർച്ചകൾക്കായി അനിൽ അംബാനി സ്വയംതന്നെ ഇടനിലക്കാരനായി ഉയർത്തിക്കാട്ടിയെന്നും വിവരമുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
National
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ഞായറാഴ്ച അവതരിപ്പിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. ചരിത്രത്തിൽ ആദ്യമായാണ് ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കുന്നത്. 28ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഏപ്രിൽ രണ്ടുവരെ നീണ്ടുനിൽക്കും.
രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ സഭ സമ്മേളിക്കുന്നത്. 28 ന് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. ഫെബ്രുവരി 13ന് ആദ്യ ഘട്ടം അവസാനിക്കും. തുടർന്ന് മാർച്ച് ഒമ്പതിന് സഭ വീണ്ടും ചേരുകയും ഏപ്രിൽ രണ്ടിന് സമ്മേളനം പൂർത്തിയാവുകയും ചെയ്യും.
അതേസമയം ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ വരുന്ന 29ന് ചീഫ് ഇക്കണോമിക് അഡ്വൈസർ വി.അനന്ത നാഗേശ്വരൻ സമർപ്പിക്കും. നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒമ്പതാമത്തെ ബജറ്റെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ഇതോടെ തുടർച്ചയായി ഒമ്പതു ബജറ്റുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രി എന്ന ചരിത്രനേട്ടം അവർക്ക് സ്വന്തമാകും. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്റെ റിക്കാർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. മൊത്തം പത്ത് ബജറ്റുകളാണ് മൊറാർജി ദേശായി അവതരിപ്പിച്ചിട്ടുള്ളത്.
National
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പാർലമെന്റിൽ കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചു.
നാഷണൽ ഹെറാൾഡ് കേസിൽ ഗാന്ധി കുടുംബത്തിനെതിരേ ഇഡി സമർപ്പിച്ച കുറ്റപത്രം പരിഗണിക്കാൻ ഡൽഹി കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് പാർലമെന്റ് നടപടികൾ ആരംഭിക്കുന്നതിനുമുന്പ് പ്രധാന കവാടത്തിൽ കോണ്ഗ്രസ് എംപിമാർ "സത്യമേവ ജയതേ’ എന്നെഴുതിയ ബാനർ കൈയിലേന്തി പ്രതിഷേധിച്ചത്. നരേന്ദ്ര മോദി സർക്കാർ മാപ്പ് പറയണമെന്നും എംപിമാർ ആവശ്യപ്പെട്ടു.
കോടതിയുടെ ഇടപെടൽ ബിജെപി സർക്കാരിന്റെ ആരോപണങ്ങൾ ഇല്ലാതാക്കുകയും സത്യം തുറന്നുകാട്ടുകയും ചെയ്തതായി കോണ്ഗ്രസ് ചൂണ്ടിക്കാട്ടി.
നാഷണൽ ഹെറാൾഡ് കേസിൽ ഇഡിയുടെ കുറ്റപത്രം സ്വീകരിക്കാൻ ചൊവ്വാഴ്ചയാണ് ഡൽഹി കോടതി വിസമ്മതിച്ചത്.
സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി നടപടിയെടുത്തതെന്നും എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ അല്ലെന്നും നിരീക്ഷിച്ചായിരുന്നു കോടതി തീരുമാനം.
National
ന്യൂഡൽഹി: സമഗ്ര വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിഷയം പാർലമെന്റിൽ ചർച്ചചെയ്യും. ഒമ്പത്, പത്ത് തീയതികളിൽ ലോക്സഭയിൽ നടക്കുന്ന ചർച്ചയ്ക്ക് നിയമമന്ത്രി അർജുൻറാം മേഘ്വാൾ മറുപടി നൽകും.
രണ്ടു ദിവസത്തെ ചർച്ചയ്ക്കായി ആകെ പത്തു മണിക്കൂറാണ് മാറ്റിവച്ചിരിക്കുന്നത്. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കാര്യോപദേശക സമിതിയിൽ സർക്കാർ അംഗീകരിക്കുകയായിരുന്നു. ആദ്യമായാണ് സർക്കാർ ഈ വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധതയറിച്ചത്.
കഴിഞ്ഞ സമ്മേളനത്തിൽ പ്രതിപക്ഷം ആവർത്തിച്ച് വിഷയം ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. വന്ദേ മാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാഗമായി ഡിസംബർ എട്ടിന് പ്രത്യേക ചർച്ചയുമുണ്ടാകും.
National
ന്യൂഡൽഹി: എസ്ഐആറിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കെ.സി. വേണുഗോപാൽ, അബ്ദുൾ വഹാബ്, ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ലോക്സഭാ നടപടികൾ ആരംഭിച്ച ഉടൻ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങി.
പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ രണ്ടുതവണ നിർത്തിവച്ചു. രാജ്യസഭയിൽ ഉപരാഷ്ട്രപതിയുടെ അനുമോദനങ്ങൾക്ക് പിന്നാലെ പ്രതിപക്ഷം എസ്ഐആർ വിഷയം ഉയർത്തി പ്രതിഷേധിച്ചു.
പ്രതിഷേധത്തെ തുടർന്നു പാർലമെന്റ് നാടകവേദി ആക്കരുതെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബിഹാറിലെ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം സഭയിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയിൽ നിന്ന് പ്രതിപക്ഷം പുറത്തുവരണമെന്നും പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ കടമ നിർവഹിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് യാത്രയയപ്പ് പോലും നൽകാൻ സാധിച്ചില്ലെന്നും അധ്യക്ഷൻ ഭരണ-പ്രതിപക്ഷത്തെ ഒരുപോലെ പരിഗണിക്കണമെന്നും രാജ്യസഭയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
കോൺഗ്രസും പ്രതിപക്ഷവും മുൻ ഉപരാഷ്ട്രപതിയെ അപമാനിച്ചിട്ടുണ്ടെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. ബിഹാറിലെ പരാജയത്തിൽ പ്രതിപക്ഷം അവശതയിലാണന്ന് ജെ.പി. നഡ്ഡയും പരിഹസിച്ചു.
National
ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തെളിവുകൾ സഹിതം പുറത്തുവിട്ട വോട്ടുകൊള്ള ആരോപണവും ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണവും ഇന്ന് പാർലമെന്റിന്റെ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കും.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ ഇന്ത്യ സഖ്യം രാവിലെ നടത്തുന്ന മാർച്ചും പാർലമെന്റിലും പുറത്തും ഈ വിഷയം ഉന്നയിച്ചു പ്രതിപക്ഷം നടത്തുന്ന പ്രതിഷേധവും പ്രശ്നം ദേശീയതലത്തിൽ കോളിളക്കം സൃഷ്ടിക്കും.
തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടർപട്ടികയിൽനിന്ന് ബംഗളൂരുവിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം ലക്ഷത്തിലേറെ വോട്ടുകളുടെ കൊള്ള നടന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം മൂന്നു ദിവസം കഴിഞ്ഞിട്ടും കമ്മീഷൻ നിഷേധിച്ചിട്ടില്ലെന്നു കോണ്ഗ്രസ് ചൂണ്ടിക്കാട്ടി. രാഹുൽ പറഞ്ഞതു നിഷേധിക്കാനാകാത്ത വസ്തുതകളാണെന്നതിനാലാണിത്.
National
ന്യൂഡല്ഹി: ഓപ്പറേഷന് സിന്ദൂറില് പാര്ലമെന്റില് നടക്കുന്ന ചര്ച്ചയില് താന് സംസാരിക്കില്ലെന്ന് ശശി തരൂര്. സംസാരിക്കാന് താത്പര്യമില്ലെന്ന് തരൂര് കോണ്ഗ്രസ് നേതൃത്വത്തെ അറിയിച്ചു.
ഓപ്പറേഷന് സിന്ദൂറിനേക്കുറിച്ച് വിശദീകരിക്കാനുള്ള സർവകക്ഷി സംഘത്തെ നയിച്ച ശശി തരൂരുമായി ഭിന്നത നിലനിൽക്കെയാണ് ചർച്ചയിൽ സംസാരിക്കുന്നത് സംബന്ധിച്ച് തരൂരിനോട് പാർട്ടി നിലപാട് തേടിയത്.
പ്രതിപക്ഷ ആവശ്യം അംഗീകരിച്ച കേന്ദ്രസർക്കാർ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ന് ലോക്സഭയിലും നാളെ രാജ്യസഭയിലുമായി 16 മണിക്കൂർ വീതം ചർച്ചയാണ് തീരുമാനിച്ചത്. പഹൽഗാം ആക്രമണത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ച, ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ ഇടപെട്ടെന്ന യു.എസ് അവകാശവാദം തുടങ്ങിയവ പ്രതിപക്ഷം ഉന്നയിക്കും. ലോക്സഭയിൽ രാഹുൽ ഗാന്ധിയും രാജ്യസഭയിൽ മല്ലികാർജ്ജുൻ ഖാർഗെയും കോൺഗ്രസ് ചർച്ചകൾക്ക് തുടക്കമിടും.